കവിത - ഓണ സ്മൃതികൾ - സത്യൻ പുളിക്കൽ

 കവിത



ഓണസ്മൃതികൾ

🌼🌼🌼🌼🌼🌼🌼


പൊന്നോണനാളിൽ 

പൊൻകസവുമുണ്ടും -

ധരിച്ചുണ്ണാനിരുന്നു 

ഞാൻ പൂമുഖത്ത്.


തൂശനിലയുടെ 

പാതിയിലേറെയും

ബഹുവിധ വിഭവങ്ങൾ 

കൈയടക്കി.! 


പച്ചടി, കിച്ചടി, അവിയൽ, 

പുളിങ്കറി,

കൂട്ടുകറി,കുറു- 

കാളനുണ്ട്.


അച്ചാറ്, തോരൻ

പിന്നോലനുണ്ട്...

പപ്പടവും പൂവൻ -

പഴവുമുണ്ട്.


ഉപ്പേരിയുണ്ടു -

പ്പിലിട്ടതുണ്ട് 

ശർക്കരയുപ്പേരി 

വേറെയുണ്ട്.


കുത്തരിച്ചോറും

സാമ്പാറുമുണ്ട് 

നെയ്യും പരിപ്പും

രസവുമുണ്ട്.


ഉണ്ടുതീരും മുമ്പെ -

യെത്തീ കൊതിപ്പിക്കും 

ഗന്ധവുമായ് 

പല പായസങ്ങൾ.!


പാലടപ്രഥമൻ 

പഴപ്രഥമൻ

പരിപ്പുപ്രഥമൻ 

നല്ലരിപ്പായസം.


ഊണുകഴിഞ്ഞിട്ടൊ-

രേമ്പക്കവും വിട്ട്

ചാരുകസേരയിൽ

ചാഞ്ഞിരുന്ന്.


കാല് കാലിന്മേൽ

കയറ്റിവെച്ച്

ചാനലിലോണം

തിരഞ്ഞിരിക്കെ....!

 .........    ..........    .........

അനുവാദമില്ലാതെ -

യകതാരിൽ കേറിവ -

ന്നഴൽവിങ്ങുമോർമ്മതൻ

പഴയോണനാളുകൾ.


പൂക്കളിറുക്കുവാൻ

പൂവട്ടിയും തൂക്കി

പൂത്തുമ്പിയെ പോൽ

പറന്ന കാലം.


തുമ്പയും തെച്ചിയും 

മുക്കുറ്റിയും

ചെമ്പരത്തി പിന്നെ

ചേമന്തിയും.


ഓണപ്പൂവുണ്ട -

രിപ്പൂവുമുണ്ട്

കാക്കപ്പൂവും

തോട്ടക്കരയുമുണ്ട്.


മുറ്റത്ത് പൂക്കള -

മെഴുതുവാനായ്

ആവോളമുണ്ട് 

പൂവട്ടി നിറയെ.


ഓലക്കുടിലിൽ -

വറുതിയാണെങ്കിലും

അങ്കണ പൂക്കളം

സമൃദ്ധമാണ്.


അത്തം മുതൽക്കെൻ 

കിനാവുകൾക്കന്ന് 

കുത്തരിച്ചോറിൻ

സുഗന്ധമാണെങ്കിലും.


ജീവിതമെന്നത്

സ്വപ്നങ്ങളല്ലെന്ന്

കരിപുരണ്ടാ

കഞ്ഞിക്കലം പറഞ്ഞു.


കണ്ണുനീരുപ്പിട്ടാ-

തിരുവോണനാളിലെൻ

അമ്മയൂട്ടിത്തന്ന

കഞ്ഞിയിന്ന്.


ഉള്ളിൽ തികട്ടി 

തികട്ടി വരുന്നുണ്ട്

എന്നും തിരുവോണ -

മായൊരീ കാലത്ത്.....!

_____________________________________


സത്യൻ പുളിക്കൽ ..

Hari kn blog

إرسال تعليق

0 تعليقات